അദ്ധ്യാത്മ രാമായണം ഒൻപതാം ദിവസം
▬▬▬▬▬▬
ദശരഥന്റെ സ്വർഗ്ഗാരോഹണം
അസ്തമയമായപ്പോൾ സുമന്ത്രർ അയോദ്ധ്യയിൽ തിരിച്ചെത്തി രാജാവിനെ മുഖം കാണിച്ചു. ഹേ സുമന്ത്രാ രാമാദികൾ എവിടെയാണ്? അവരെ എവിടെയാണ് വിട്ടത്?ദുഃഖസമുദ്രത്തിൽ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന എന്നെ നിങ്ങൾ കാണുന്നില്ലേ? എന്നൊക്കെപ്പറഞ്ഞ് രാജാവ് വിലപിച്ചു
രാമനും സീതയും ലക്ഷ്മണനും ഗംഗാതീരത്തുളള ഗുഹന്റെ പുരത്തിലേക്ക് ആനയിക്കപ്പെട്ടു. ഗുഹൻ നല്കിയ ഫലമൂലാദികൾ രാമൻ സപർശിച്ചതല്ലാതെ സ്വീകരിച്ചില്ല. ഗുഹനാൽ കൊണ്ടു വരപ്പെട്ട വടക്ഷീരത്താൽ ജടാമകുടം ബന്ധിച്ച ശേഷം രാമൻ ഇപ്രകാരം പറഞ്ഞു. " ഹേ, സുമന്ത്രാ! പിതാവിനോട് ദുഃഖിക്കരുതെന്ന് പറയണം. ഞങ്ങൾക്ക് കാട്ടിൽ അയോദ്ധ്യയിലുളളതിലധികം സുഖമാണ്. അമ്മയോട് വന്ദനം പറഞ്ഞശേഷം ശോകങ്ങൾ ത്യജിക്കാൻ പറയുക ദുഃഖിതനും വൃദ്ധനുമായ പിതാവിനെ സമാശ്വസിപ്പിക്കുക." സീതാദേവി ഗദ്ഗദകണ്ഠയായി പറഞ്ഞു ഭർത്തൃമാതാക്കളുടെ പാദാബ്ജങ്ങളിൽ സാഷ്ടാംഗം നമിക്കുന്നതായി പറയുക. അനന്തരം അവർ തോണി കയറി. മറുകരയെത്തും വരെ നോക്കി നിന്ന ശേഷം അതീവദുഃഖിതനായി മടങ്ങി വന്നിരിക്കുന്നു രാജൻ എന്ന് സുമന്ത്രർ പറഞ്ഞു
അനന്തരം രോദനം ചെയ്തു കൊണ്ട് കൗസല്യദേവി ഇപ്രകാരം പറഞ്ഞു. " ഭവാൻ പ്രിയതമയായ കൈകേയിക്ക് വരമായി രാജ്യം നല്കിയല്ലോ . എന്തിനാണ് രാമനെ വനത്തിലേക്ക് അയച്ചത് അങ്ങുതന്നെയെല്ലാം ചെയ്തിട്ട് ഇപ്പോൾ എന്തിനാണ് രോദനം ചെയ്യുന്നത്?" ദുഃഖം മുഴുത്ത് മരിക്കാൻ തുടങ്ങുന്ന തന്നെ എന്തിനാണ് വേദനിപ്പിക്കുന്നതെന്ന് രാജൻ ദേവിയോട് ചോദിച്ചു. പണ്ടൊരിക്കൽ നായാട്ടിനായി വനത്തിൽ പോയപ്പോൾ, അവിടെ അർദ്ധരാത്രിയിൽ ഒരു മുനികുമാരൻ അന്ധരായ തന്റെ മാതാപിതാക്കളുടെ ദാഹശമനത്തിനായി നദിയിൽ ജലമെടുക്കാൻ വന്നു. കുടത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദം കേട്ട് ആന തുമ്പിക്കരത്തിൽ വെള്ളം നിറയ്ക്കുന്ന ശബ്ദമെന്ന് കരുതി അമ്പയച്ചു. അമ്പുകൊണ്ട മുനികുമാരന്റെ രോദനം കേട്ട് നദിക്കരയിലെത്തി കുമാരനോട് അറിയാതെ ചെയ്തു പോയതിന് മാപ്പപേക്ഷിച്ചപ്പോൾ തന്റെ അന്ധരായമാതാപിതാക്കൾ ദാഹിച്ചിരിക്കുകയാണെന്നും അവർക്ക് ജലം നല്കി സത്യം അവരോട് പറയണമെന്നും ആവശ്യപ്പെട്ടു. വേദന സഹിക്കാനാകഞ്ഞതിനാൽ ബാണം പറിച്ചു മാറ്റാനും കുമാരൻ ആവശ്യപ്പെട്ടു. ബാണം പറിച്ചു മാറ്റപ്പൊട്ടപ്പോൾ. താൻ ഒരു ബ്രഹ്മണൻ അല്ലാത്തതുകൊണ്ട് ബ്രഹ്മഹത്യാ പാപം ലഭിക്കില്ലെന്നും പറഞ്ഞു ആ ബാലൻ ജീവൻ വെടിഞ്ഞു. ജലവുമായി വൃദ്ധതാപസർക്ക് അടുത്ത് എത്തി സത്യാവസ്ഥ ധരിപ്പിച്ചപ്പോൾ അവരെ മകന്റെയടുത്ത് എത്തിക്കാനും, മകനരികിലെത്തിയ അവർ ഒരു ചിതക്കൂട്ടി , ആ ചിതയിൽ അവർ മൂവരും ദഹിച്ച് സ്വർഗ്ഗപ്രാപ്തി നേടി. ചിതയിൽ പ്രവേശിക്കുമുമ്പ് പുത്രശോകത്താൽ മരിക്കാൻ ഇടവരട്ടെയെന്ന് ആ താപസ്സൻ ശപിച്ചു. ആ കാലം സമാഗതമായി. ഹാ, രാമാ, സീതേ, ലക്ഷ്മണാ! നിങ്ങളെ പിരിഞ്ഞ വേദനയാൽ മൃത്യുവിനെ പ്രാപിക്കുന്നു എന്ന് പറഞ്ഞു രാജാവ് പ്രാണങ്ങളെ ത്യജിച്ച് ദിവംഗതനായി. റാണിമാർ മാറത്തടിച്ചു നിലവിളിച്ചു. അതുകേട്ട് എത്തിയ വസിഷ്ഠ മഹർഷി രാജാവിന്റെ ശരീരം എണ്ണത്തോണിയിലാക്കി. എത്രയും വേഗം ഭരതശത്രുഘ്നന്മാരെ വരുത്താനായി ദൂതരെ അയച്ചു.
അയോദ്ധ്യയിലെ മൂകാവസ്ഥകണ്ട് ദുഃഖകരമായ എന്തോ സംഭവിച്ചെന്നു ചിന്തിച്ചു ചിന്തിച്ചു ഭരതൻ കൈകേയിയുടെ സമീപമെത്തി. അവിടെ പിതാവിനെ കാണാഞ്ഞ് എപ്പോഴും മാതാവിനോടൊപ്പം കാണുന്ന പിതാവ് എവിടെ എന്നു തിരക്കി. ഉത്തരമായി കൈകേയി പറഞ്ഞു " ഹേ , പുത്രാ! നിന്റെ പിതാവ് അശ്വമേധാദിയാഗങ്ങൾ ചെയ്യുന്ന ധർമ്മശീലർ പ്രാപിക്കുന്ന സൽഗതി പ്രാപിച്ചു. " ഇതുകേട്ട ഭരതൻ അതീവ ദുഃഖിതനായി നിലത്ത് വീണു കരഞ്ഞു. അതിനിടയ്ക്ക് പിതാവ് എന്താണ് പറഞ്ഞതെന്നാരാഞ്ഞ മകനോട് പിതാവ് രാമനെ വിളിച്ചു കരഞ്ഞാണ് പ്രാണത്യാഗം ചെയ്തത് എന്നു പറയുന്നു. അപ്പോൾ രാമൻ പിതാവിനരികിലില്ലായിരുന്നോ എന്ന ഭരതന്റെ ചോദ്യത്തിന് ' രാമനെ യുവരാജാവായി അഭിഷേകം ചെയ്യാൻ രാജാവ് തീരുമാനിച്ചു. ആ അഭിഷേകത്തെ വിഘ്നം വരുത്തി പണ്ട് രാജൻ നല്കിയ വരങ്ങളിൽ ഒന്നിനാൽ നിനക്ക് ( ഭരതൻ) രാജ്യവും രാമന് പതിനാല് വത്സരം വനവാസവും സാധിപ്പിച്ചു. സത്യവ്രതനായ രാജാവ് നിനക്ക് രാജ്യവും തന്നു. രാമനെ വനവാസത്തിനും പറഞ്ഞയച്ചു. പതിവ്രത ധർമ്മം അനുഷ്ഠിക്കുന്ന സീത രാമനെ അനുഗമിച്ചു. ഭ്രാതൃസ്നേഹം പ്രകടിപ്പിച്ചു ലക്ഷ്മണനും കൂടെ പോയി. അവരെല്ലാം വനത്തിനു പോയപ്പോൾ രാമനെ തന്നെ ചിന്തിച്ച് രാജാവ് സ്വർഗ്ഗതി പ്രാപിച്ചു
ഇതുകേട്ട് ദുഃഖിച്ച് കരയുന്ന ഭരതനോട് ഇപ്പോൾ ദുഃഖിക്കേണ്ട കാര്യമില്ലന്നും രാജ്യം കിട്ടിയതിൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നും കൈകേയി പറയുന്നു. കോപാകുലനായ ഭരതൻ ഭർത്താവിനെ കൊന്ന ദുഷ്ടയായ ഘാതകി നിങ്ങളുടെ വയറ്റിൽ ജനിച്ചതിനാൽ തീയിൽ ചാടിയോ വിഷം കഴിച്ചോ വാൾകൊണ്ട് വെട്ടിയോ വല്ലവിധത്തിലെങ്കിലും മരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു കൗസല്യയുടെ ഗ്രഹത്തിലേക്ക് പോയി.
ഭരതനെ കണ്ടു കൗസല്യാദേവീ നിലവിളിച്ചു കരഞ്ഞു. . " മകനേ നീയിവിടെയില്ലാത്തപ്പോൾ നിന്റെ അമ്മയുടെ വാക്കിനാൽ അനർത്ഥങ്ങൾ സംഭവിച്ചല്ലോ.. രാമനും സീതയും ലക്ഷ്മണനും ജടാധാരികളായി മരവുരിയണിഞ്ഞ് വനവാസത്തിനു പോയല്ലോ... പരമാത്മാവ് തന്നെ മകനായി പിറന്നിട്ടും ദുഃഖമൊഴിയുന്നില്ലല്ലോ.. " എന്നു പറഞ്ഞു വിലപിച്ചു. കൈകേയി മാതാവ് ചെയ്തതിലൊന്നും തനിക്ക് ഒരറിവുമില്ലെന്നും കൗസല്യ മാതാവ് തന്നെ വിശ്വസിക്കണമെന്നും പറഞ്ഞു കരയുന്ന ഭരതനെ ആലിംഗനം ചെയ്തു നീ തെറ്റുകാരനല്ലെന്നറിയാമെന്ന് പറഞ്ഞു കൗസല്യ ഭരതനെ ആശ്വസിപ്പിച്ചു
അപ്പോൾ അവിടേക്ക് ആഗതനായ വസിഷ്ഠ മഹർഷി മോഷഭാജനമായ രാജാവിനെ ഓർമ്മിച്ച് ദുഃഖിക്കേണ്ടതില്ലെന്ന് പറഞ്ഞു . ആത്മാവ് നിത്യനും, നാശമില്ലാത്തവനും, ശുദ്ധനും, ജന്മാദികളില്ലാത്തവയുമാണ്. ശരീരമാകട്ടെ ജഡവും അത്യന്തം അപവിത്രവും നശ്വരവുമാണ്. സാരരഹിതമായ ഈ സംസാരത്തിൽ ജ്ഞാനികൾക്ക് വിയോഗം വൈരാഗ്യഹേതുകമായി ഭവിക്കുന്നു. ജനിച്ചവർക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ് മൃത്യു. ഇലയിലെ വെളളത്തുളളി പോലെ ക്ഷണികവും അസമയത്തിൽ നഷ്ടപ്പെട്ടു പോകുന്നതുമായ ആയുസ്സിൽ എങ്ങനെയാണ് വിശ്വാസമർപ്പിക്കുക? മനുഷ്യൻ ജീർണ്ണവസ്ത്രങ്ങൾ ഉപേക്ഷിച്ച് പുത്തൻ വസ്ത്രങ്ങൾ കൈക്കൊളളുന്നതു പോലെ ജീവാത്മാവ് ജീർണ്ണ ദേഹത്തെ ഉപേക്ഷിച്ച് പുതിയ ദേഹത്തെ കൈകൊളളുന്നു. ആത്മാവ് മരിക്കുന്നുമില്ല ജനിക്കുന്നതുമില്ല. ശോകം വെടിഞ്ഞ് കർമ്മങ്ങൾ ചെയ്യുക.
കുലഗുരുവിന്റെ ഉപദേശം സ്വീകരിച്ചു ഭരതൻ ശത്രുഘ്നനോടൊപ്പം രാജാവിന്റെ ദേഹം എണ്ണത്തോണിയിൽ നിന്നും എടുത്തു യഥാവിധി കർമ്മങ്ങൾ ചെയ്യുകയും ദാനകർമ്മങ്ങൾ നടത്തുകയും ചെയ്ത ശേഷം സ്വഗൃഹത്തിലെത്തി.
കുലഗുരുവായ വസിഷ്ഠനും മന്ത്രിമാരും ഭരതനരുകിൽ എത്തി രാജാവിന്റെ ആജ്ഞയനുസരിച്ച് രാജ്യഭാരം അവിടുത്തേയ്ക്കാണെന്നും അതിനാൽ അഭിഷേകം നടത്തണമെന്നും പറഞ്ഞു. " ഹേ , മഹർഷേ രാജ്യം ശ്രീരാമനുളളതാണ്. ഞങ്ങൾ എല്ലാം അദ്ദേഹത്തിന്റെ കിങ്കരന്മാർ മാത്രം.അതിനാൽ നാളെ തന്നെ വനത്തിൽ പോയി രാമനെ കൂട്ടികൊണ്ടു വരുന്നതാണ്. രാമൻ വരുവോളവും ശത്രുഘ്നനോടൊപ്പം ഞാനും ജടാവല്ക്വധാരിയായി ഫലമൂലാദികൾ ഭക്ഷിച്ച് വെറും നിലത്ത് ശയിക്കുന്നതായിരിക്കും ." ഇപ്രകാരം പറഞ്ഞു നാളെ ഉഷസ്സിൽ തന്നെ രാമനെ കൂട്ടികൊണ്ടു വരാനായി വനത്തിലേക്ക് പുറപ്പെടുന്നതാണെന്ന് ഭരതൻ പ്രഖ്യാപിച്ചു
തുടരും ....
✍ കൃഷ്ണശ്രീ
No comments:
Post a Comment